അധ്യാപകരുടെ കഥകൾ ഏറെ കണ്ട മലയാളി പ്രേക്ഷകർക്കായി വ്യത്യസ്ത പ്രേമയവുമായി എത്തുന്നു ടീച്ചർ എന്ന ചിത്രം. വഴിതെറ്റിയ വിദ്യാർഥികളൾക്കിടയിൽ പെട്ട്പോകുന്ന ഒരു അധ്യാപികയുടെ ജീവിതം കടന്നുപോകുന്ന തീവ്ര പ്രതിസന്ധികളെ പറ്റി പറയുന്ന സിനിമ.
ഈ കാലഘട്ടത്തെ പ്രതിനിധികരിക്കാൻ കഴിയുന്ന കഥയാണ് ചിത്രത്തിന്റേത്.
വളരെ സാധാരണമായ കുടുംബത്തിൽ ജീവിക്കുന്ന ദേവിക എന്ന കൊല്ലം കാരിയായ ഫിസിക്കൽ എജുക്കേഷൻ ടീച്ചറുടെ ജീവിതത്തിൽ ആകസ്മികമായി വന്നുചേരുന്ന ഒരു പ്രതിസന്ധിയും അത് തരണം ചെയ്യാനുള്ള അവളുടെ സഞ്ചാരവും ആണ് ഈ സിനിമയുടെ പ്രമേയം.
അവൾ നേരിടുന്ന പ്രതിസന്ധികളെ പരിഹാരിക്കാൻ ശ്രമിക്കുന്ന വഴികളിലൂടെയുള്ള യാത്രകളാണ് സിനിമയിലൂടെ കാണിക്കുന്നത്.
ഈ കാലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പല സംഭവങ്ങളെയും തീർച്ചയായും ചിത്രം ഓർമ്മപ്പെടുത്തും. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാനും, വിഷയത്തിന്റെ ഗൗരവം ചോരാതെ കൃത്യമായ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഇനി സിനിമയുടെ ദൈർഘ്യത്തിന്റെ കാര്യത്തിൽ ഇത്തിരി ലാഗിങ് ഫീൽ ചെയ്യിപ്പിച്ചാലും ചിത്രം ബോറടിപ്പിക്കുന്നില്ല.
ലൈംഗികാധിക്രമം നേരിടുന്ന പെൺകുട്ടികളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നും അവർക്ക് എങ്ങനെയാണ് നീതി നിഷേധിക്കപ്പെടുന്നതെന്ന് ഒക്കെ സിനിമ പറയുന്നു. സ്ത്രീകൾക്ക് ഒരു പ്രശ്നം വരുമ്പോൾ സമൂഹം നോക്കുകുത്തി ആകുന്നതും അവരെ അബലകൾ ആക്കുന്നത് ചിന്താഗതികൾ ആണെന്നതും ചിത്രം ചർച്ച ചെയ്യുന്നു.
അമല പോളിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ദേവിക. തീവ്രമായ വികാരങ്ങൾ ആവിഷ്കരിക്കുന്ന ഏറെ സങ്കീർണമായ കഥാപാത്രമാണ് ദേവികയുടെത്.ബാറ്റൺ കല്യാണി എന്ന കഥാപാത്രമായി മഞ്ജു പിള്ളയും,മണിയായി എത്തുന്ന ചെമ്പൻ വിനോദും ദേവികയുടെ നിഷ്കളങ്കനായ ഭർത്താവ് സുജിത്തിനെ അവതരിപ്പിച്ച ഹക്കീം ഷാ, അനുമോൾ, വിനീത കോശി, പ്രശാന്ത്,മുരളി, സെന്തിൽ കൃഷ്ണ, നന്ദു,ദിനേശ് പ്രഭാകർ,ഒരേയൊരു രംഗത്തിൽ ആണെങ്കിലും ഐ എം വിജയൻറെ ഇൻട്രോ എല്ലാം ചിത്രത്തെ മികച്ചതാകുന്നു. സ്കൂൾ കുട്ടികളായി എത്തിയ പുതുമുഖ താരങ്ങളുടെ പ്രകടനവും എടുത്ത് പറയേണ്ടിരിക്കുന്നു.
ഡോണ്ട് വിൻസന്റിന്റെ സംഗീതം ദേവിക എന്ന കഥാപാത്രത്തിന്റെ ജീവിത സാഹചര്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതായി തോന്നാം, സംഗീതം അതിൻറെ മൂർച്ചയിൽ എത്തുമ്പോൾ പ്രേക്ഷകരും അതിലേക്ക് ഒഴുകുന്നു.
ക്ലൈമാക്സ് ഷോട്ടുകളിലെ സീക്വന്സുകളിൽ ക്യാമറ മികവ് എടുത്ത് കാണിച്ച അനു മൂത്തേടത്തിന്റെ ചായഗ്രഹണവും അത്യുഗ്രമായിരുന്നു.
ആദ്യ ചിത്രമായ അതിരൻ പോലെ കാലിക പ്രസക്തമായ വിഷയങ്ങളെ അടർത്തിയെടുത്ത തിരക്കഥയാണ് പി വി ഷാജി കുമാറിന്റെ ടീച്ചറും. ഫ്രഷ്നസ് നിലനിർത്തുന്ന ഫ്രെയിമുകളാണ് വിവേക് ടീച്ചറിലും ഉപയോഗിക്കുന്നത്. ഫാസ്റ്റ് ആയി മുന്നേറുന്ന കഥയ്ക്കൊപ്പം ചടുലമായി നീങ്ങുന്ന സംവിധാനശൈലി രണ്ടു മണിക്കൂർ നിങ്ങളെ ഗൗരവമായി ഇരുത്തും എന്നതിൽ സംശയമില്ല.